ചിത്രം: റെജു അർനോൾഡ് / മനോരമ
തൊടുപുഴ ∙ പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ പെയ്യുമോ എന്നു കാത്തിരിക്കുകയാണ് ജില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ നാളെയും മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ജനുവരി ഒന്നു മുതൽ ഇന്നലെ രാവിലെ വരെയുള്ള കാലയളവിൽ ജില്ലയിൽ 14.3 മില്ലിമീറ്റർ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. 28 % മഴക്കുറവാണ് രേഖപ്പെടുത്തിയത്. തുലാവർഷവും ജില്ലയിൽ പ്രതീക്ഷിച്ചത്ര ലഭിച്ചിരുന്നില്ല. കാലവർഷത്തിലും 35 % കുറവ് രേഖപ്പെടുത്തിയിരുന്നു.
ചൂട് കൂടിയതും മഴ ദൗർലഭ്യവും മൂലം വേനലിന്റെ തുടക്കത്തിൽത്തന്നെ ജില്ലയുടെ പല പ്രദേശങ്ങളും ശുദ്ധജലക്ഷാമത്തിന്റെ പിടിയിലായി. ഇതു കാർഷിക മേഖലയിലടക്കം പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. ചില മേഖലകളിൽ ഏലം ഉൾപ്പെടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങിത്തുടങ്ങി. തീപിടിത്തങ്ങളും വർധിച്ചു. ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലടക്കം പകൽ ശക്തമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതോടൊപ്പം ഉയർന്ന യുവി ഇൻഡക്സും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ പരക്കെ കാര്യമായി മഴ ലഭിച്ചാൽ മാത്രമേ നിലവിലെ ചൂടിന് അൽപമെങ്കിലും ആശ്വാസമാകൂ.
English Summary: